Psalms 17

ദാവീദിന്റെ ഒരു പ്രാർഥന.

1യഹോവേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ;
നീതിക്കായുള്ള എന്റെ അപേക്ഷ കേൾക്കണമേ—
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള
എന്റെ പ്രാർഥന ചെവിക്കൊള്ളണമേ.
2എന്റെ കുറ്റവിമുക്തി അവിടത്തെ സന്നിധിയിൽനിന്നായിരിക്കട്ടെ;
അവിടത്തെ കണ്ണുകൾ നീതിയായവ ദർശിക്കട്ടെ.

3അവിടന്ന് എന്റെ ഹൃദയം പരിശോധിച്ചു,
അവിടന്ന് എന്നെ രാത്രിയിൽ സന്ദർശിച്ച് പരീക്ഷിച്ചു,
അവിടന്ന് എന്നിലൊരു കുറവും കണ്ടെത്തുകയില്ല;
എന്റെ അധരം പാപംചെയ്യുകയില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
4മനുഷ്യർ എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു,
എന്നാൽ തിരുവായിൽനിന്നുള്ള കൽപ്പനകളാൽ,
അക്രമികളുടെ വഴിയിൽനിന്ന് ഞാൻ എന്നെത്തന്നെ സൂക്ഷിച്ചിരിക്കുന്നു.
5എന്റെ കാലടികൾ അങ്ങയുടെ പാതയിൽ ഉറച്ചുനിന്നു;
എന്റെ കാൽപ്പാദങ്ങൾ വഴുതിയതുമില്ല.

6എന്റെ ദൈവമേ, ഞാൻ അങ്ങയോടു വിളിച്ചപേക്ഷിക്കുന്നു;
എന്റെനേർക്കു ചെവിചായ്ച്ച്, എന്റെ പ്രാർഥന കേൾക്കണമേ.
7അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ,
അങ്ങയിൽ അഭയംതേടുന്നവരെ
അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.
8എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ;
അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ,
9എന്നെ വധിക്കാൻ വലയംചെയ്തിരിക്കുന്ന ശത്രുക്കളിൽനിന്നും,
എന്നെ ഉപദ്രവിക്കുന്ന ദുഷ്ടരിൽനിന്നുംതന്നെ.

10അവർ തങ്ങളുടെ കഠിനഹൃദയം കൊട്ടിയടച്ചിരിക്കുന്നു,
അവരുടെ അധരം അഹങ്കാരത്തോടെ സംസാരിക്കുന്നു.
11അവർ എന്നെ പിൻതുടർന്നു കണ്ടെത്തിയിരിക്കുന്നു, അവരെന്നെ വളഞ്ഞിരിക്കുന്നു,
എന്നെ തറപറ്റിക്കുന്നതിനായി അവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.
12ഇരയ്ക്കായി വിശന്നിരിക്കുന്ന സിംഹത്തെപ്പോലെയാണവർ,
ഇരയ്ക്കുമേൽ ചാടിവീഴാൻ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെയും.

13യഹോവേ, എഴുന്നേൽക്കണമേ, അവരോട് ഏറ്റുമുട്ടി കീഴ്പ്പെടുത്തണമേ;
അങ്ങയുടെ വാളിനാൽ ദുഷ്ടരിൽനിന്നും എന്നെ മോചിപ്പിക്കണമേ.
14യഹോവേ, ഐഹികജീവിതത്തിൽമാത്രം ആശവെച്ചിരിക്കുന്ന
അഥവാ, യഹോവേ, നിത്യജീവനെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതിരിക്കുന്ന

മനുഷ്യരുടെ കൈകളിൽനിന്ന് എന്നെ രക്ഷിക്കണമേ.
ദുഷ്ടർക്കുവേണ്ടി അങ്ങ് ഒരുക്കിവെച്ചിരിക്കുന്നവയാൽ അവർ ഉദരം നിറയ്ക്കട്ടെ;
അവരുടെ സന്തതികളും അതുതന്നെ ആർത്തിയോടെ ആഹരിക്കട്ടെ,
അവരുടെ പിൻതലമുറകൾക്കായും ഇത് അവശേഷിക്കട്ടെ.

15എന്നാൽ ഞാനോ, നീതിയിൽ തിരുമുഖം ദർശിക്കും;
ഞാൻ ഉണരുമ്പോൾ, അവിടത്തെ രൂപം കണ്ട് സംതൃപ്തനാകും.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV